Saturday, 15 September 2007

ഇനി എന്തു നല്‍കണം

പ്രവാസികളില്‍ ആത്മഹത്യ പെരുകുന്നു.......... പത്ര വാര്‍ത്ത
പ്രവാസികളില്‍ ബോധവല്‍ക്കരണം നടത്താന്‍ കാമ്പയിന്‍...... പത്ര വാര്‍ത്ത
അഞ്ജാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍, ഒളിച്ചോടിയ ഭാര്യമാരെ തേടിയുള്ള അന്വേഷണം... ഗള്‍ഫില്‍ നിന്നും
വാല്‍ക്കഷണം...... തൊട്ടടുത്ത മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു പിടി കയര്‍ വാങ്ങിപ്പോയ സ്നേഹിതന്‍, പുലര്‍ച്ചെ ഫാനില്‍ തൂങ്ങിയാടുന്നതു കണ്ടു...
നടന്നു പോകാനാകതെ ഒടുങ്ങിപ്പോയ പ്രിയ സ്നേഹിതര്‍ക്കു ഈ കവിത സമര്‍പ്പണം

ഇനിയെന്തു നല്‍കണം

ഇനിയെന്തു നല്‍കണം നിങ്ങള്‍ക്കു ഞാന്‍
ഇനിയീ ചുടലത്തളങ്ങളില്‍ നിന്നും
ഇത്തിരി സ്നേഹത്തിന്‍ എണ്ണയില്ലാതെ
പടുന്തിരിയായെരിഞ്ഞമരുമ്പോഴും
ഇനിയെന്തു നല്‍കണം നിങ്ങള്‍ക്കു ഞാന്‍...

ഒളിമങ്ങാത്തൊരാ ചേതനയുണരുന്ന
ഓളങ്ങളിളകുന്ന സരയുവിന്‍ തീരവും
പൊന്‍ തിരകളിളകുന്ന പാടവും
മടവിണ വരമ്പത്തുണരുന്ന കൈനാറിയും

ആവണിക്കുലകളില്‍ നറുനിലാവിഴുകുന്ന
ദശപുഷ്പ കേദാര മന്ദാരവും
മോഹങ്ങളും വര്‍ണ്ണച്ചിത്രങ്ങളും പ്രണയ
കൌമാര സമ്പുഷ്ട സുദിനങ്ങളും

ഒരു മരപ്പെട്ടിയിലടച്ചെന്റെ നെഞ്ചിലൊരു
ഈമത്താഴിയാക്കിത്തന്നു നിങ്ങള്‍....
സ്വപ്നങ്ങളില്‍ നിന്നുമുണരാത്ത ഞാനെന്റെ
സൌഭാഗ്യം നിങ്ങള്‍ക്ക് തീറെഴുതി

നീരാവിയായെന്നെ ഹോമിച്ചു ഞാനെന്റെ
നേരുകള്‍ നിങ്ങള്‍ക്കായി നേടിയില്ലേ
വളരുന്ന ഭൂമിയുടെ വളമായിത്തീര്‍ന്ന ഞാന്‍
വേരുപോലാഴ്ന്നതെന്‍ ജീവിതത്തില്‍

വിണ്ണിലെ സൂര്യനെ കെട്ടിവലിച്ചെന്നും
വിഷണ്ണനായിത്തീരുന്ന പദയാത്രികന്‍
ഒടുങ്ങാത്ത വഴികളിലുയരും മരീചിക
ജീവജലമെന്നോര്‍ത്തു നില്പതും ഞാന്‍.....

കടലുകള്‍ക്കപ്പുറമൊരാരവമുയരുമ്പോള്‍,
കനലെരിയുന്നതെന്നുള്ളിലല്ലോ
കോമരം തുള്ളുന്ന ജാതിപ്പിശാചുക്കള്‍-
കലിയടങ്ങാത്തൊരാ കുറുനരികള്‍,

തോരണം പോലെകൈകോര്‍ത്തുവന്നെത്തുന്ന
തല്പരവിരുതരാമാദര്‍ശവേഷങ്ങള്‍,
ഉഴുതുമറിച്ചാര്‍ക്കുമെങ്രാമഭൂമിയെ-
വിത്തുകളിലുഗ്രവിഷംകലര്‍ത്തി...

എരിയുന്ന ചുടലക്കളമാക്കി മത്തുകളി-
ലാറാടി നിന്നവര്‍ പിന്‍ വാങ്ങവേ
ഒരായുസ്സുകൊണ്ടുഞാന്‍ നേടിയതൊക്കെയും
നിണമൊഴുകുമീ രണഭൂമിയായോ

കേവലം ഞാനൊരു പ്രവാസിയാകവേ,
കൊഴുത്തു തടിച്ചതും നിങ്ങളല്ലേ
എണ്ണിപ്പെറുക്കിയ നാണയത്തുട്ടുകളി-
ലാറാടി നിന്നതും നിങ്ങളല്ലേ

ഒരു പുതു വേഷവുമാനന്ദ ഭാവവും,
നല്‍കിയെന്‍ പ്രാണനാമിണക്കിളിയെ
നവഭാരതത്തിന്റ്റെ പൊന്‍ വഴിയിലേക്കന്യേ
കൈപിടിച്ചെത്തിച്ചു, നിങ്ങളല്ലേ

എന്റെ നെടുവീര്‍പ്പുകള്‍, രാവിന്‍ കരിമ്പടം
കുതിര്‍ന്നൊഴുകുന്നൊരീ കണ്ണുനീരും,
അടയാത്ത മിഴികളില്‍ തെളിയുന്ന കാഴ്ചകള്‍,
രൌദ്രഭാവങ്ങളുടെ തിറയാട്ടാമോ

വിളക്കുകാലിന്‍ ചോട്ടില്‍ സ്വര്‍ഗ്ഗം നിനച്ചു-
വന്നെത്തും മഴത്തുമ്പി പോലെ ഞാനും.....
ഇനിയാരുടെ ബോധത്തിലുഴറണം ഞാന്‍
എന്‍ ചോരയൂറ്റുന്ന നിങ്ങളെയോ?

ഉപഭോഗവസ്തുഞാന്‍ കാണുമ്പോഴേയ്ക്കും
നിങ്ങളിലെത്തിച്ചു തന്നതിനോ?
മക്കളില്‍ തീരാത്ത പകയുടെ വിത്തുകള്‍
പിതൃസ്നേഹമായി പകര്‍ന്നതിനോ?

അതിനവര്‍ക്കവസരമൊരുക്കുവാന്‍ ലക്ഷങ്ങള്‍
നോട്ടുകളായെണ്ണീ വാങ്ങിയിട്ടോ?
ഒരു തുണ്ടുഭൂമിയെ പേരിലാക്കിത്തന്നു-
ടിച്ചുനിരത്തിപ്പിടിച്ചെടുത്തിട്ടോ?

ഒളിച്ചോടിയെന്നു നിരൂപിച്ചൊരുത്തിയെ
കടിച്ചുകീറി തിന്നൊതുക്കിയിട്ടോ?
അവബോധമിനിയുണര്‍ത്തേണ്ട നിങ്ങള്‍,
ഈ സ്വപ്നങ്ങള്‍ തന്നെയെന്‍ സഹചാരികള്‍ !

നിങ്ങളുടെ തിന്മകളില്‍ വീണൊടുങ്ങുന്നൊരാ
എന്റെ തിരിനാമ്പുകള്‍ കെട്ടിടട്ടെ !
വെട്ടിമുറിക്കുന്ന വേരുകളില്‍ നിന്നു ഞാന്‍
എന്റെ മന സംശുദ്ധി നേടിടട്ടെ !

Monday, 30 July 2007

Sneha Nomparam

സ്നേഹ നൊമ്പരം

കരിയിലകളിളകുന്നൊരിളങ്കാറ്റിലോ,
കുളിരകന്നൊഴുകുമീ കിരണത്തിലോ,
കാതരേ നിന്‍ പരിദേവനങ്ങള്‍ തന്‍,
കാട്ടരുവിയൊഴുകുന്നതെന്‍ നെഞ്ജിലോ...

സ്നേഹ മൃദു ചുംബനമീ പൂക്കളില്‍,
സോപാന ഗീഥികളായുയരവേ,
അര്‍ക്കാംശു വീണ്ടുമീ നീര്‍ത്തളത്തില്‍, അഴകേ,
നിന്‍ നിഴലിന്റെ രൂപമാര്‍ന്നോ...

കൂജനനാദങ്ങളുത്സവങ്ങള്‍,
താളലയമര്‍മ്മര ലതാനികുഞ്ജം,
സ്നേഹസല്ലാപ തണലിലണഞ്ഞു നീ-
യാത്മാവിലാനന്ദ നര്‍ത്തനമാടുമോ?...

മതിയഴകിലൊഴുകുമൊരു സന്ധ്യപോലെ,
മധുമാസമിളകുമീ വല്ലിപോലെ,
മായാകരങ്ങളാല്‍ ചായവും പൂശിയീ,
മാനസ സരയുവിലൊഴുകിയെത്തൂ...

പനിമതിയൊഴുകുമീ നീലരാവില്‍,
പനിനീര്‍ ദളങ്ങളാം മൃദുശയ്യയില്‍,
പതിതേ നിന്നാത്മ സുഗന്ധമായി,
പാതിരാമഴയായി ചൊരിഞ്ഞിടട്ടെ...

അകലങ്ങളില്‍ നിന്നു കാളമായി,
അകതാരിലിരുളിന്‍ മേളമായി,
അകലുവാനെന്തേ തിടുക്കമായോ?
അഴലുവന്നെത്തുവാന്‍ നേരമായോ?...

ഇനിയീ പുലര്‍കാല താര പോലും,
തൊഴുതു നില്‍ക്കുന്നൊരീ നിര്‍മ്മാല്യവും,
മെല്ലെപ്പദം വച്ചകന്നീടവേ,
ഇലത്തുമ്പിലിറ്റുമെന്‍ നൊമ്പരവും...
............................................വര്‍ക്കല ഹനി

Oru Pravasiyude Dukham

ഒരു പ്രവാസിയുടെ ദുഃഖം

എനിക്കെന്‍‌ഗ്രാമമൊരു സ്വപ്നമായി തീരുന്നു,
പാതികുളിരേകുന്നു, രാമഴപോലവേ.
നീണ്ട നീള്‍‌‌വഴികളില്‍‌സ്വപ്നങ്ങളില്‍‌മാത്ര-
മുണരുന്ന ഗ്രാമമേ, നിനക്കെന്‍‌പ്രണാമം.

പിച്ചനടത്തിയും മണ്ണിലുരുട്ടിയും, മാത്രകളില്‍-
മാത്രമായി ബാല്യ ‌മൊതുക്കിയും,
ഒരു പൂവിതള്‍‌പോലെ കൌമാരമുണരവേ,
ഒത്തിരി മോഹങ്ങള്‍‌കുത്തിനിറച്ചും.

തൊട്ടും തൊടാതെയും, നുള്ളിയും മാന്തിയും,
എന്നെ നിന്നാത്മാവിന്‍‌ഭാഗമാക്കി.
എന്റെവികാരങ്ങളെന്‍‌ഗ്രാമമേ നിന്നിലു-
ണുണരുന്ന ചേതനകള്‍‌പോലെയാ‍യി.

ഒടുവിലീ നെഞ്ജിന്റെ‌താളങ്ങളില്‍‌നിന്നും-
നിന്നെയകറ്റാനുമാകാതെയായി.
നിന്നെപ്പിരിഞ്ഞൊരാ നാളുകളിനെന്‍‌താപ-
മുരുകിയൊലിച്ചെത്ര ദിനരാത്രങ്ങള്‍.

ഇന്നുമാചുടലക്കയങ്ങളില്‍‌നിന്നും-
മുക്തനായില്ലാഞാനെങ്കിലും നീ,
ബോധമനസ്സുകളില്‍‌നിന്നകന്നിങ്ങനെ,
ദൂരേയ്‌ക്ക് പോകുന്നതെന്തിണാണോ?

......................................വര്‍ക്കല ഹനി

Agni

........................അഗ്നി....................

ഒരിക്കലുമൊടുങ്ങാത്ത ഈ തീച്ചൂളയില്‍ ഞന്‍ പുളയുമ്പോള്‍, നീ എങ്ങോ നിഴല്‍ത്തടങ്ങളില്‍ ഒളിക്കുന്നു... ഇനിയുമീ വിരഹാഗ്നിയില്‍ ആളിത്തീരാന്‍ ആവില്ലെനിക്ക്...
നീയുണ്ടാകണം, എന്നരുകില്‍...
ഇനി ഈ കാത്തിരുപ്പു അസഹനീയമാണ്...
ചാരുതയാര്‍ന്ന ഓര്‍മ്മകള്‍ക്കു പോലും മങ്ങലേറ്റിരിക്കുന്നു.
നീലരാവിനെ ചേതോഹരമാക്കിയ പനിമതിയും വിളറി. എങ്ങും ധൂമപടലം.
കണ്ണുകള്‍ക്കു തിമിരം ബാധിച്ചതാകാം. ഇനി എന്റെ കാഴ്ചകളില്‍ നിന്നും അന്യയാകാതെ വെളിച്ചത്തിലേയ്ക്കു വരിക.
പൂമൂടിയ ചില്ലകള്‍ക്കു നടുവില്‍ മുഖമൊളിച്ചു നിന്ന നീ, എന്റെ ചിന്തകളിലെ ഊഷ്മളതയായിരുന്നു. നോവുകളുടെ ഭാണ്ഡം ചുമലിലേറ്റി പടിയിറങ്ങുമ്പോള്‍, ഒരു പിന്‍-വിളിയുടെ സാന്ത്വനം പോലും ഉതിര്‍ക്കാത്ത നീ, മുഖങ്ങളില്‍ നിന്നു മുഖങ്ങളിലേയ്ക്കു ഒഴുകിയെത്തി, എന്റെ കാഴചകളില്‍ ഉത്സവമുതിര്‍ത്തു...
ഒരു മുരടനക്കം കൊണ്ടെന്നെ തടയാമായിരുന്ന നീ, ഉത്തേജനത്തിന്റെ മിഴിപ്പീലികള്‍ കൊണ്ടെന്നെ ഉന്മത്തനാക്കി...
ദിക്കുകളില്‍ നിന്നു ദിക്കുകളിലേയ്ക്കു പാലായനം ചെയ്യവേ, അകലങ്ങളില്‍ നിന്നും വേര്‍പാടിന്റെ കൂരമ്പുകളെയ്ത് നീ രസിച്ചു...
എന്നുമെന്റെ പ്രാര്‍ത്ഥനാമുറിയില്‍ നിനക്കായി കത്തിയുയര്‍ന്നിരുന്ന സാമ്പ്രാണിപ്പുകയും കെട്ടടങ്ങീ... മന്ത്രങ്ങളുടെ നാള്‍വഴികള്‍ നാവിന്‍ തുമ്പത്തു ഊര്‍ന്നു തീര്‍ന്നു...
ഇനി നിനക്കീ വിളയാട്ടം അവസാനിപ്പിക്കാം. ഞാന്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു... നിന്നെയും. കൂട്ടായ്മയുടെ ആദ്യാക്ഷരങ്ങള്‍ സ്നേഹത്തിന്റെ നൂലിഴകളില്‍ കോര്‍ത്തെടുത്തു നീ വരിക...
ഇനി നീ പരിചരിക്കേണ്ടതു എന്നെയാണു.
ഇനി എന്റെ ആകാംക്ഷയുടെ മുറ്റത്തു ഒരില പൊഴിഞ്ഞുവീഴുമ്പോള്‍, നീ ഉണ്ടാകണം, എന്നരുകില്‍...
മറാല കെട്ടിയ നമ്മുടെ കളിമുറ്റം ഞാനൊന്നു തൂത്തൊതുക്കട്ടെ...
പൂമുഖത്തിണ്ണയില്‍ ഒരു പുല്പായ വിരിച്ചു ഞാന്‍ കാത്തിരിക്കാം, ഒരു പുലരി പോലെ നീ ഒഴുകിയെത്തുവോളം...
നിന്റെ മുടിത്തുമ്പിലിറ്റുന്ന പുലര്‍മഞ്ഞില്‍ തുള്ളികള്‍, എന്റെ മുഖത്തേയ്ക്കു വിതറി നിനക്കൊന്നു ചിരിക്കണ്ടെ? ആ ചിരിയുടെ നീര്‍ത്തുളിയില്‍ എനിക്കു നിന്നെ തിരിച്ചറിയണം...
നിന്റെ കുസൃതികളും, നിന്റെ ഗന്ധവും, നിന്റെ ചൂടും എന്നില്‍ ചൂഴ്ന്നിറങ്ങണം...
ഉറക്കമില്ലാത്ത ഈ രാവുകളില്‍ നിന്നു എന്നെ മുക്തനാക്കാന്‍ നീ വരിക...
ഇനി അമാന്തമെന്തിനു.....?!!!
................................................വര്‍ക്കല ഹനി

Murivetta Pakshiyude Thengal

മുറിവേറ്റ പക്ഷിയുടെ തേങ്ങല്‍

AKCAF (UAE all kerala collage association forum) Kaavya Sandhy-2007 (Sharjah Indian Association) -il avatharippicha kavitha... 26.07.2007...

നിനക്കെന്തു പറ്റി,
ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍,
എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍,
കാലങ്ങളിലൂന്നുമീ കഴകക്കാരനോടാ-
രൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം,
നിനക്കെന്തു പറ്റി...

ഒരു നെഞ്ചില്‍ നിന്നിത്തിരി-
പഞ്ചാമൃതംനുണഞ്ഞമ്മയെന്ന-
റിയാതെയുരുവിട്ടതും,
പിന്നെയൊരു മുറ്റം കളിക്കളമാക്കി,
അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും,
ഇടവഴിയിലൊഴുകും മഴവെള്ളവും,
ബാല്യമൊഴുക്കിയ കടലാസുതോണിയും,
പൊന്നണിപ്പാടവും നടവരമ്പും,
ചിങ്ങക്കുളിരും നിലാമഴയും,
പ്രണയത്തുടിപ്പുകളിലിറ്റുവീണ-
പുലരിത്തുടിപ്പും നിറസന്ധ്യയും,
ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ,
നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും
നിനക്കെന്തു പറ്റി...

ചന്ദനക്കൂട്ടും സാമ്പ്രാണിപ്പുകയും,
പഴകിദ്രവിച്ച മന്ത്രാക്ഷരങ്ങളും,
ഒഴിഞ്ഞടങ്ങുന്നൊരീ അകത്തളത്തില്‍,
കുടിയേറിയെത്തും മുഖങ്ങളും,
സാന്ത്വനച്ചിന്തുകളെറിയുന്ന നടവഴിയും,
മാവിന്റെ കൊമ്പത്തു കുറുകി,
മുറ്റത്തു കൊത്തിപ്പെറുക്കി,
കല്പകച്ചോട്ടില്‍ പിടഞ്ഞുവീഴുന്നൊരു-
കാകനായി കാഴ്ചയില്‍ തിമിരമാകെ,
ചൂടുള്ള മേനി പുണര്‍ന്നു നിന്നോരം
കാതില്‍ മൊഴിഞ്ഞതോ,
നിനക്കെന്തു പറ്റി...

ഒരു തുണ്ടു ഭൂമിക്കൊരു കൊച്ചു വീടിന്നു,
കുട്ടികള്‍ക്കിത്തിരിയറിവിന്നായി,
എന്‍ ജീവരക്തവുമൂറ്റി ഞാന്‍,
നേടുന്നതൊക്കെയും വൃഥാവിലായോ?
ഒക്കെയും വില്‍ക്കുന്ന നാട്,
വിലപേശിയാര്‍ക്കുന്ന നാട്,
ഒടുവിലൊരു ചൂതും ഇടിച്ചുപൊളിക്കലും
പിന്നെയൊരു കുറ്റബോധത്തിണര്‍പ്പും,
ഒക്കെക്കഴിയുമൊരാര്‍പ്പുവിളികളില്‍,
അവരൊക്കെ കൈകോര്‍ത്തകന്നു പോകെ,
നിതിപീഠങ്ങളും സംസ്കാര വേദിയും,
തമ്മിലടിക്കുന്ന സിംഹാസനങ്ങളും,
കൊണ്ടുചെന്നെത്തിക്കുമെന്നെയാ കൊമ്പത്തൊ-
രുകയര്‍തുണ്ടില്‍ തൂങ്ങിയാടാന്‍.
മുഖങ്ങളില്‍നിന്നന്നുമീ ചോദ്യം,
ഇങ്ങനെയാകാന്‍,
നിനക്കെന്തു പറ്റി...

.....................................വര്‍ക്കല ഹനി

Saturday, 7 July 2007

Priya Thozhaa Ninakkayi

പ്രിയ തോഴാ നിനക്കയി...

കശുമാവിന്‍‌ചോട്ടിലെ കരിയിലത്തണലും,
പാഞ്ചിത്തലപ്പിലെ മധുരക്കനിയും,
ശിവഗിരിക്കുന്നിലെ തെറ്റിപ്പഴവും അനാഥമായ് തീരുന്നു, എന്റെ തോഴാ…

ചുറ്റിലും കണ്ണൊന്നു പായിച്ചു പിന്നെ-
യൊരുരുളന്‍‌കല്ലാലെ മാവിലെറിയുവാന്‍,
പത്രാ‍സുകാണിച്ചു പോകുന്നവര്‍ക്കൊക്കെ,
പിന്നാലെ ചെന്നൊരു കവിതയും മൂളുവാനാ-
ഗ്രഹമില്ലയോ, എന്റെ തോഴാ…

ജയിച്ചും തോറ്റും ചിരിച്ചും കരഞ്ഞും,
ഓരൊദിവസവുമെന്നില്‍‌മരിക്കുന്നു.
ഓരോ ശവദാഹം കഴിഞ്ഞുണരുമ്പോഴും,
കണ്ണുകള്‍‌ചുറ്റിലും നിന്നെ തിരയുന്നു.

പൊട്ടിത്തെറികളുമാര്‍‌ത്തനാദങ്ങളും,
കാതില്‍‌വന്നെത്തുമ്പോള്‍‌നെഞ്ചു പിടയുന്നു.
നീയതിനായൊരു വിദൂഷകനായിപോലു-
മില്ലെന്നു ഞാനെന്നുമെന്നോടുരയുന്നു.

കണ്വാശ്രമത്തിലെ കല്‍‌കുളത്തില-
രയാല്‍‌തറയിലൊന്നിരിക്കാന്‍,
വേലികളില്ലാത്ത ലോകത്ത് നിന്നാ-
പെയ്തുവരും മഴയൊന്നുകാണാന്‍
കൊതിയുള്ളിലുറുന്നു, എന്റെ തോഴാ…

വീണടിഞ്ഞുറയുന്ന മോഹങ്ങളിന്നും,
കുറുകുന്നുവോ നിന്നിലെന്നുള്ളു പോല്‍.
പിരിയില്ലയെന്നു നാം ചെയ്തുപോയ് സത്യം,
പുഞ്ചിരിച്ചന്നുമീ കാലവേഗം.

ഒരു കൊടുങ്കാറ്റായി, പേമാരിയായ് വന്നു-
നമ്മെയകറ്റുവാനായിരുന്നോ…
കുലുങ്ങിക്കുതിച്ചുവന്നെത്തിയീ കൂനയില്‍
നമ്മെക്കുടുക്കുവാനായിരുന്നോ…

ഒരു ജന്മനാടിന്റെ നിശ്വാസ ഗന്ധവും
ഈ കര്‍മ്മഭൂമിതന്‍ ആത്മവിശ്വാസവും
കൂടിക്കലര്‍ന്നൊരീ ഇന്നിന്റെ വ്യഥകളില്‍
ഉഴറുന്നു നിന്നെ നിനച്ചുഞാന്‍ തോഴാ...

ഒടുവിലൊരന്തിക്ക് ചെന്മുളന്തണ്ടിലൊ-
തുങ്ങി ഞാന്‍‌നില്‍കുന്ന നേരമെന്നില്‍,
ഒരു പുതുസ്വപ്ന നിലാവല പോലെ നീ-
ഒഴുകിവന്നെത്തേണമെന്റെ സൂര്യാ…
തോറ്റില്ലയെന്നീ കാലചക്രത്തോടുറക്കെ യുരയുവാനെന്റെ തോഴാ…

നീ തന്ന പുലരിയില്‍,നീ തന്ന സന്ധ്യയില്‍
നീയാം വെളിച്ചത്തിന്‍ നേരുറവയില്‍,
നീയാം നിലാവിലും നീയാം മഴയിലും
നീയാകുമീ ഗതിവിഗതിതന്‍ പെരും സത്തയില്‍

കൈകൂപ്പി നില്‍പ്പു ഞാന്‍ ഈ സ്നേഹതീരത്ത്-
ഇനിയൊരു പ്രളയം വന്നെത്തുവോളം...
അന്നലകളിലുതിരുന്ന നുരകളില്‍ നിന്നുമീ,
സ്നേഹദളങ്ങള്‍ നീ തൊട്ടറിഞ്ഞാല്‍,
ധന്യനായി ധന്യനായി ശൂന്യത പൂകുമീ
ദേഹിയൊരാനന്ദ നര്‍ത്തനമാടിടും.....

..................................................................വര്‍ക്കല ഹനി

Thursday, 7 June 2007

EnnumuNarunna Swapnam

എന്നുമുണരുന്ന സ്വപ്നം

എന്‍‌മനപ്പൂമുഖ വതില്‍ക്കലിന്നും-
ശരറാന്തലൊന്നു മുനിഞ്ഞു നില്‍പ്പൂ.
നിഴലനങ്ങുന്നൊരാ ഇടവഴിതാണ്ടി-
വന്നെത്തും മോഹത്തെ വഴിനീട്ടുവാന്‍.

തൂവാനത്തുമ്പിക്ക് ചേക്കേറുവാനൊരു-
പൂവിതള്‍ മെയ്യുള്ള സ്വപ്നമുണ്ടോ?
സ്വപ്നത്തിന്‍ മഞ്ചലില്‍ ഊരുചുറ്റാനൊരു-
തുമ്പിപ്പാട്ടിന്‍ മേള‍മുണ്ടോ?

ഏതോനിലാവത്ത് ശാരികപ്പൈങ്കിളി-
പാടിപ്പോകുന്ന നാദമാരി.
താളം പിടിക്കുന്ന തളിരിലത്തുമ്പത്തെ-
നാദസ്വരമുള്ളിലുണരുന്നുവോ?

പൂചൂടി പുലരിയെ വരവേല്‍ക്കുവാനൊരു-
മംഗല്യസൂത്രത്തിന്‍ പൊന്‍ തിളക്കം.
മൈലാടും കുന്നിലെ മൈനപ്പെണ്ണിന്-
പുലരുമ്പോഴിന്നും പുതിയ നാണം.

വേനല്‍ മഴനനഞ്ഞുണരുന്ന ഭൂമിക്ക്-
പുതുമണ്ണിന്‍ മണമൂറും വശ്യഭാവം.
മധുമത്തനായ് മണ്ണില്‍ പിച്ചനടക്കുന്ന-
മനസ്സിനോ സംഗീത സാദ്രഭാവം.

മുറിക്കിച്ചുവപ്പിച്ചുകതിരുകള്‍ നുള്ളുന്ന-
തത്തമ്മപ്പെണ്ണിനു കൂടൊരുക്കാന്‍,
മധുസ്നേഹമുറയും നെഞ്ചിലിനിയും-
മതിവരുവോളം തൂവലുണ്ടോ? .....

(വര്‍ക്കല ഹനി)