Saturday, 15 September 2007

ഇനി എന്തു നല്‍കണം

പ്രവാസികളില്‍ ആത്മഹത്യ പെരുകുന്നു.......... പത്ര വാര്‍ത്ത
പ്രവാസികളില്‍ ബോധവല്‍ക്കരണം നടത്താന്‍ കാമ്പയിന്‍...... പത്ര വാര്‍ത്ത
അഞ്ജാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തുമ്പോള്‍, ഒളിച്ചോടിയ ഭാര്യമാരെ തേടിയുള്ള അന്വേഷണം... ഗള്‍ഫില്‍ നിന്നും
വാല്‍ക്കഷണം...... തൊട്ടടുത്ത മദീന സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഒരു പിടി കയര്‍ വാങ്ങിപ്പോയ സ്നേഹിതന്‍, പുലര്‍ച്ചെ ഫാനില്‍ തൂങ്ങിയാടുന്നതു കണ്ടു...
നടന്നു പോകാനാകതെ ഒടുങ്ങിപ്പോയ പ്രിയ സ്നേഹിതര്‍ക്കു ഈ കവിത സമര്‍പ്പണം

ഇനിയെന്തു നല്‍കണം

ഇനിയെന്തു നല്‍കണം നിങ്ങള്‍ക്കു ഞാന്‍
ഇനിയീ ചുടലത്തളങ്ങളില്‍ നിന്നും
ഇത്തിരി സ്നേഹത്തിന്‍ എണ്ണയില്ലാതെ
പടുന്തിരിയായെരിഞ്ഞമരുമ്പോഴും
ഇനിയെന്തു നല്‍കണം നിങ്ങള്‍ക്കു ഞാന്‍...

ഒളിമങ്ങാത്തൊരാ ചേതനയുണരുന്ന
ഓളങ്ങളിളകുന്ന സരയുവിന്‍ തീരവും
പൊന്‍ തിരകളിളകുന്ന പാടവും
മടവിണ വരമ്പത്തുണരുന്ന കൈനാറിയും

ആവണിക്കുലകളില്‍ നറുനിലാവിഴുകുന്ന
ദശപുഷ്പ കേദാര മന്ദാരവും
മോഹങ്ങളും വര്‍ണ്ണച്ചിത്രങ്ങളും പ്രണയ
കൌമാര സമ്പുഷ്ട സുദിനങ്ങളും

ഒരു മരപ്പെട്ടിയിലടച്ചെന്റെ നെഞ്ചിലൊരു
ഈമത്താഴിയാക്കിത്തന്നു നിങ്ങള്‍....
സ്വപ്നങ്ങളില്‍ നിന്നുമുണരാത്ത ഞാനെന്റെ
സൌഭാഗ്യം നിങ്ങള്‍ക്ക് തീറെഴുതി

നീരാവിയായെന്നെ ഹോമിച്ചു ഞാനെന്റെ
നേരുകള്‍ നിങ്ങള്‍ക്കായി നേടിയില്ലേ
വളരുന്ന ഭൂമിയുടെ വളമായിത്തീര്‍ന്ന ഞാന്‍
വേരുപോലാഴ്ന്നതെന്‍ ജീവിതത്തില്‍

വിണ്ണിലെ സൂര്യനെ കെട്ടിവലിച്ചെന്നും
വിഷണ്ണനായിത്തീരുന്ന പദയാത്രികന്‍
ഒടുങ്ങാത്ത വഴികളിലുയരും മരീചിക
ജീവജലമെന്നോര്‍ത്തു നില്പതും ഞാന്‍.....

കടലുകള്‍ക്കപ്പുറമൊരാരവമുയരുമ്പോള്‍,
കനലെരിയുന്നതെന്നുള്ളിലല്ലോ
കോമരം തുള്ളുന്ന ജാതിപ്പിശാചുക്കള്‍-
കലിയടങ്ങാത്തൊരാ കുറുനരികള്‍,

തോരണം പോലെകൈകോര്‍ത്തുവന്നെത്തുന്ന
തല്പരവിരുതരാമാദര്‍ശവേഷങ്ങള്‍,
ഉഴുതുമറിച്ചാര്‍ക്കുമെങ്രാമഭൂമിയെ-
വിത്തുകളിലുഗ്രവിഷംകലര്‍ത്തി...

എരിയുന്ന ചുടലക്കളമാക്കി മത്തുകളി-
ലാറാടി നിന്നവര്‍ പിന്‍ വാങ്ങവേ
ഒരായുസ്സുകൊണ്ടുഞാന്‍ നേടിയതൊക്കെയും
നിണമൊഴുകുമീ രണഭൂമിയായോ

കേവലം ഞാനൊരു പ്രവാസിയാകവേ,
കൊഴുത്തു തടിച്ചതും നിങ്ങളല്ലേ
എണ്ണിപ്പെറുക്കിയ നാണയത്തുട്ടുകളി-
ലാറാടി നിന്നതും നിങ്ങളല്ലേ

ഒരു പുതു വേഷവുമാനന്ദ ഭാവവും,
നല്‍കിയെന്‍ പ്രാണനാമിണക്കിളിയെ
നവഭാരതത്തിന്റ്റെ പൊന്‍ വഴിയിലേക്കന്യേ
കൈപിടിച്ചെത്തിച്ചു, നിങ്ങളല്ലേ

എന്റെ നെടുവീര്‍പ്പുകള്‍, രാവിന്‍ കരിമ്പടം
കുതിര്‍ന്നൊഴുകുന്നൊരീ കണ്ണുനീരും,
അടയാത്ത മിഴികളില്‍ തെളിയുന്ന കാഴ്ചകള്‍,
രൌദ്രഭാവങ്ങളുടെ തിറയാട്ടാമോ

വിളക്കുകാലിന്‍ ചോട്ടില്‍ സ്വര്‍ഗ്ഗം നിനച്ചു-
വന്നെത്തും മഴത്തുമ്പി പോലെ ഞാനും.....
ഇനിയാരുടെ ബോധത്തിലുഴറണം ഞാന്‍
എന്‍ ചോരയൂറ്റുന്ന നിങ്ങളെയോ?

ഉപഭോഗവസ്തുഞാന്‍ കാണുമ്പോഴേയ്ക്കും
നിങ്ങളിലെത്തിച്ചു തന്നതിനോ?
മക്കളില്‍ തീരാത്ത പകയുടെ വിത്തുകള്‍
പിതൃസ്നേഹമായി പകര്‍ന്നതിനോ?

അതിനവര്‍ക്കവസരമൊരുക്കുവാന്‍ ലക്ഷങ്ങള്‍
നോട്ടുകളായെണ്ണീ വാങ്ങിയിട്ടോ?
ഒരു തുണ്ടുഭൂമിയെ പേരിലാക്കിത്തന്നു-
ടിച്ചുനിരത്തിപ്പിടിച്ചെടുത്തിട്ടോ?

ഒളിച്ചോടിയെന്നു നിരൂപിച്ചൊരുത്തിയെ
കടിച്ചുകീറി തിന്നൊതുക്കിയിട്ടോ?
അവബോധമിനിയുണര്‍ത്തേണ്ട നിങ്ങള്‍,
ഈ സ്വപ്നങ്ങള്‍ തന്നെയെന്‍ സഹചാരികള്‍ !

നിങ്ങളുടെ തിന്മകളില്‍ വീണൊടുങ്ങുന്നൊരാ
എന്റെ തിരിനാമ്പുകള്‍ കെട്ടിടട്ടെ !
വെട്ടിമുറിക്കുന്ന വേരുകളില്‍ നിന്നു ഞാന്‍
എന്റെ മന സംശുദ്ധി നേടിടട്ടെ !