Monday, 30 July 2007

Sneha Nomparam

സ്നേഹ നൊമ്പരം

കരിയിലകളിളകുന്നൊരിളങ്കാറ്റിലോ,
കുളിരകന്നൊഴുകുമീ കിരണത്തിലോ,
കാതരേ നിന്‍ പരിദേവനങ്ങള്‍ തന്‍,
കാട്ടരുവിയൊഴുകുന്നതെന്‍ നെഞ്ജിലോ...

സ്നേഹ മൃദു ചുംബനമീ പൂക്കളില്‍,
സോപാന ഗീഥികളായുയരവേ,
അര്‍ക്കാംശു വീണ്ടുമീ നീര്‍ത്തളത്തില്‍, അഴകേ,
നിന്‍ നിഴലിന്റെ രൂപമാര്‍ന്നോ...

കൂജനനാദങ്ങളുത്സവങ്ങള്‍,
താളലയമര്‍മ്മര ലതാനികുഞ്ജം,
സ്നേഹസല്ലാപ തണലിലണഞ്ഞു നീ-
യാത്മാവിലാനന്ദ നര്‍ത്തനമാടുമോ?...

മതിയഴകിലൊഴുകുമൊരു സന്ധ്യപോലെ,
മധുമാസമിളകുമീ വല്ലിപോലെ,
മായാകരങ്ങളാല്‍ ചായവും പൂശിയീ,
മാനസ സരയുവിലൊഴുകിയെത്തൂ...

പനിമതിയൊഴുകുമീ നീലരാവില്‍,
പനിനീര്‍ ദളങ്ങളാം മൃദുശയ്യയില്‍,
പതിതേ നിന്നാത്മ സുഗന്ധമായി,
പാതിരാമഴയായി ചൊരിഞ്ഞിടട്ടെ...

അകലങ്ങളില്‍ നിന്നു കാളമായി,
അകതാരിലിരുളിന്‍ മേളമായി,
അകലുവാനെന്തേ തിടുക്കമായോ?
അഴലുവന്നെത്തുവാന്‍ നേരമായോ?...

ഇനിയീ പുലര്‍കാല താര പോലും,
തൊഴുതു നില്‍ക്കുന്നൊരീ നിര്‍മ്മാല്യവും,
മെല്ലെപ്പദം വച്ചകന്നീടവേ,
ഇലത്തുമ്പിലിറ്റുമെന്‍ നൊമ്പരവും...
............................................വര്‍ക്കല ഹനി

Oru Pravasiyude Dukham

ഒരു പ്രവാസിയുടെ ദുഃഖം

എനിക്കെന്‍‌ഗ്രാമമൊരു സ്വപ്നമായി തീരുന്നു,
പാതികുളിരേകുന്നു, രാമഴപോലവേ.
നീണ്ട നീള്‍‌‌വഴികളില്‍‌സ്വപ്നങ്ങളില്‍‌മാത്ര-
മുണരുന്ന ഗ്രാമമേ, നിനക്കെന്‍‌പ്രണാമം.

പിച്ചനടത്തിയും മണ്ണിലുരുട്ടിയും, മാത്രകളില്‍-
മാത്രമായി ബാല്യ ‌മൊതുക്കിയും,
ഒരു പൂവിതള്‍‌പോലെ കൌമാരമുണരവേ,
ഒത്തിരി മോഹങ്ങള്‍‌കുത്തിനിറച്ചും.

തൊട്ടും തൊടാതെയും, നുള്ളിയും മാന്തിയും,
എന്നെ നിന്നാത്മാവിന്‍‌ഭാഗമാക്കി.
എന്റെവികാരങ്ങളെന്‍‌ഗ്രാമമേ നിന്നിലു-
ണുണരുന്ന ചേതനകള്‍‌പോലെയാ‍യി.

ഒടുവിലീ നെഞ്ജിന്റെ‌താളങ്ങളില്‍‌നിന്നും-
നിന്നെയകറ്റാനുമാകാതെയായി.
നിന്നെപ്പിരിഞ്ഞൊരാ നാളുകളിനെന്‍‌താപ-
മുരുകിയൊലിച്ചെത്ര ദിനരാത്രങ്ങള്‍.

ഇന്നുമാചുടലക്കയങ്ങളില്‍‌നിന്നും-
മുക്തനായില്ലാഞാനെങ്കിലും നീ,
ബോധമനസ്സുകളില്‍‌നിന്നകന്നിങ്ങനെ,
ദൂരേയ്‌ക്ക് പോകുന്നതെന്തിണാണോ?

......................................വര്‍ക്കല ഹനി

Agni

........................അഗ്നി....................

ഒരിക്കലുമൊടുങ്ങാത്ത ഈ തീച്ചൂളയില്‍ ഞന്‍ പുളയുമ്പോള്‍, നീ എങ്ങോ നിഴല്‍ത്തടങ്ങളില്‍ ഒളിക്കുന്നു... ഇനിയുമീ വിരഹാഗ്നിയില്‍ ആളിത്തീരാന്‍ ആവില്ലെനിക്ക്...
നീയുണ്ടാകണം, എന്നരുകില്‍...
ഇനി ഈ കാത്തിരുപ്പു അസഹനീയമാണ്...
ചാരുതയാര്‍ന്ന ഓര്‍മ്മകള്‍ക്കു പോലും മങ്ങലേറ്റിരിക്കുന്നു.
നീലരാവിനെ ചേതോഹരമാക്കിയ പനിമതിയും വിളറി. എങ്ങും ധൂമപടലം.
കണ്ണുകള്‍ക്കു തിമിരം ബാധിച്ചതാകാം. ഇനി എന്റെ കാഴ്ചകളില്‍ നിന്നും അന്യയാകാതെ വെളിച്ചത്തിലേയ്ക്കു വരിക.
പൂമൂടിയ ചില്ലകള്‍ക്കു നടുവില്‍ മുഖമൊളിച്ചു നിന്ന നീ, എന്റെ ചിന്തകളിലെ ഊഷ്മളതയായിരുന്നു. നോവുകളുടെ ഭാണ്ഡം ചുമലിലേറ്റി പടിയിറങ്ങുമ്പോള്‍, ഒരു പിന്‍-വിളിയുടെ സാന്ത്വനം പോലും ഉതിര്‍ക്കാത്ത നീ, മുഖങ്ങളില്‍ നിന്നു മുഖങ്ങളിലേയ്ക്കു ഒഴുകിയെത്തി, എന്റെ കാഴചകളില്‍ ഉത്സവമുതിര്‍ത്തു...
ഒരു മുരടനക്കം കൊണ്ടെന്നെ തടയാമായിരുന്ന നീ, ഉത്തേജനത്തിന്റെ മിഴിപ്പീലികള്‍ കൊണ്ടെന്നെ ഉന്മത്തനാക്കി...
ദിക്കുകളില്‍ നിന്നു ദിക്കുകളിലേയ്ക്കു പാലായനം ചെയ്യവേ, അകലങ്ങളില്‍ നിന്നും വേര്‍പാടിന്റെ കൂരമ്പുകളെയ്ത് നീ രസിച്ചു...
എന്നുമെന്റെ പ്രാര്‍ത്ഥനാമുറിയില്‍ നിനക്കായി കത്തിയുയര്‍ന്നിരുന്ന സാമ്പ്രാണിപ്പുകയും കെട്ടടങ്ങീ... മന്ത്രങ്ങളുടെ നാള്‍വഴികള്‍ നാവിന്‍ തുമ്പത്തു ഊര്‍ന്നു തീര്‍ന്നു...
ഇനി നിനക്കീ വിളയാട്ടം അവസാനിപ്പിക്കാം. ഞാന്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു... നിന്നെയും. കൂട്ടായ്മയുടെ ആദ്യാക്ഷരങ്ങള്‍ സ്നേഹത്തിന്റെ നൂലിഴകളില്‍ കോര്‍ത്തെടുത്തു നീ വരിക...
ഇനി നീ പരിചരിക്കേണ്ടതു എന്നെയാണു.
ഇനി എന്റെ ആകാംക്ഷയുടെ മുറ്റത്തു ഒരില പൊഴിഞ്ഞുവീഴുമ്പോള്‍, നീ ഉണ്ടാകണം, എന്നരുകില്‍...
മറാല കെട്ടിയ നമ്മുടെ കളിമുറ്റം ഞാനൊന്നു തൂത്തൊതുക്കട്ടെ...
പൂമുഖത്തിണ്ണയില്‍ ഒരു പുല്പായ വിരിച്ചു ഞാന്‍ കാത്തിരിക്കാം, ഒരു പുലരി പോലെ നീ ഒഴുകിയെത്തുവോളം...
നിന്റെ മുടിത്തുമ്പിലിറ്റുന്ന പുലര്‍മഞ്ഞില്‍ തുള്ളികള്‍, എന്റെ മുഖത്തേയ്ക്കു വിതറി നിനക്കൊന്നു ചിരിക്കണ്ടെ? ആ ചിരിയുടെ നീര്‍ത്തുളിയില്‍ എനിക്കു നിന്നെ തിരിച്ചറിയണം...
നിന്റെ കുസൃതികളും, നിന്റെ ഗന്ധവും, നിന്റെ ചൂടും എന്നില്‍ ചൂഴ്ന്നിറങ്ങണം...
ഉറക്കമില്ലാത്ത ഈ രാവുകളില്‍ നിന്നു എന്നെ മുക്തനാക്കാന്‍ നീ വരിക...
ഇനി അമാന്തമെന്തിനു.....?!!!
................................................വര്‍ക്കല ഹനി

Murivetta Pakshiyude Thengal

മുറിവേറ്റ പക്ഷിയുടെ തേങ്ങല്‍

AKCAF (UAE all kerala collage association forum) Kaavya Sandhy-2007 (Sharjah Indian Association) -il avatharippicha kavitha... 26.07.2007...

നിനക്കെന്തു പറ്റി,
ഇവിടെയീ ചൂടിന്റെ നീര്‍ത്തളത്തില്‍,
എരിഞ്ഞടങ്ങുന്നൊരീ നെരിപ്പോടിതില്‍,
കാലങ്ങളിലൂന്നുമീ കഴകക്കാരനോടാ-
രൊക്കെയോ ചോദിക്കുമെന്നുമീ ചോദ്യം,
നിനക്കെന്തു പറ്റി...

ഒരു നെഞ്ചില്‍ നിന്നിത്തിരി-
പഞ്ചാമൃതംനുണഞ്ഞമ്മയെന്ന-
റിയാതെയുരുവിട്ടതും,
പിന്നെയൊരു മുറ്റം കളിക്കളമാക്കി,
അക്ഷരക്കൂട്ടങ്ങളില്‍ മുഖം കുത്തിയും,
ഇടവഴിയിലൊഴുകും മഴവെള്ളവും,
ബാല്യമൊഴുക്കിയ കടലാസുതോണിയും,
പൊന്നണിപ്പാടവും നടവരമ്പും,
ചിങ്ങക്കുളിരും നിലാമഴയും,
പ്രണയത്തുടിപ്പുകളിലിറ്റുവീണ-
പുലരിത്തുടിപ്പും നിറസന്ധ്യയും,
ഒരു പാഴ്കിനാവുപോലഴിഞ്ഞുപോകേ,
നിശ്ചേഷ്ടനാമെന്നോടു ചൊദിച്ചതന്നും
നിനക്കെന്തു പറ്റി...

ചന്ദനക്കൂട്ടും സാമ്പ്രാണിപ്പുകയും,
പഴകിദ്രവിച്ച മന്ത്രാക്ഷരങ്ങളും,
ഒഴിഞ്ഞടങ്ങുന്നൊരീ അകത്തളത്തില്‍,
കുടിയേറിയെത്തും മുഖങ്ങളും,
സാന്ത്വനച്ചിന്തുകളെറിയുന്ന നടവഴിയും,
മാവിന്റെ കൊമ്പത്തു കുറുകി,
മുറ്റത്തു കൊത്തിപ്പെറുക്കി,
കല്പകച്ചോട്ടില്‍ പിടഞ്ഞുവീഴുന്നൊരു-
കാകനായി കാഴ്ചയില്‍ തിമിരമാകെ,
ചൂടുള്ള മേനി പുണര്‍ന്നു നിന്നോരം
കാതില്‍ മൊഴിഞ്ഞതോ,
നിനക്കെന്തു പറ്റി...

ഒരു തുണ്ടു ഭൂമിക്കൊരു കൊച്ചു വീടിന്നു,
കുട്ടികള്‍ക്കിത്തിരിയറിവിന്നായി,
എന്‍ ജീവരക്തവുമൂറ്റി ഞാന്‍,
നേടുന്നതൊക്കെയും വൃഥാവിലായോ?
ഒക്കെയും വില്‍ക്കുന്ന നാട്,
വിലപേശിയാര്‍ക്കുന്ന നാട്,
ഒടുവിലൊരു ചൂതും ഇടിച്ചുപൊളിക്കലും
പിന്നെയൊരു കുറ്റബോധത്തിണര്‍പ്പും,
ഒക്കെക്കഴിയുമൊരാര്‍പ്പുവിളികളില്‍,
അവരൊക്കെ കൈകോര്‍ത്തകന്നു പോകെ,
നിതിപീഠങ്ങളും സംസ്കാര വേദിയും,
തമ്മിലടിക്കുന്ന സിംഹാസനങ്ങളും,
കൊണ്ടുചെന്നെത്തിക്കുമെന്നെയാ കൊമ്പത്തൊ-
രുകയര്‍തുണ്ടില്‍ തൂങ്ങിയാടാന്‍.
മുഖങ്ങളില്‍നിന്നന്നുമീ ചോദ്യം,
ഇങ്ങനെയാകാന്‍,
നിനക്കെന്തു പറ്റി...

.....................................വര്‍ക്കല ഹനി