Thursday, 7 June 2007

EnnumuNarunna Swapnam

എന്നുമുണരുന്ന സ്വപ്നം

എന്‍‌മനപ്പൂമുഖ വതില്‍ക്കലിന്നും-
ശരറാന്തലൊന്നു മുനിഞ്ഞു നില്‍പ്പൂ.
നിഴലനങ്ങുന്നൊരാ ഇടവഴിതാണ്ടി-
വന്നെത്തും മോഹത്തെ വഴിനീട്ടുവാന്‍.

തൂവാനത്തുമ്പിക്ക് ചേക്കേറുവാനൊരു-
പൂവിതള്‍ മെയ്യുള്ള സ്വപ്നമുണ്ടോ?
സ്വപ്നത്തിന്‍ മഞ്ചലില്‍ ഊരുചുറ്റാനൊരു-
തുമ്പിപ്പാട്ടിന്‍ മേള‍മുണ്ടോ?

ഏതോനിലാവത്ത് ശാരികപ്പൈങ്കിളി-
പാടിപ്പോകുന്ന നാദമാരി.
താളം പിടിക്കുന്ന തളിരിലത്തുമ്പത്തെ-
നാദസ്വരമുള്ളിലുണരുന്നുവോ?

പൂചൂടി പുലരിയെ വരവേല്‍ക്കുവാനൊരു-
മംഗല്യസൂത്രത്തിന്‍ പൊന്‍ തിളക്കം.
മൈലാടും കുന്നിലെ മൈനപ്പെണ്ണിന്-
പുലരുമ്പോഴിന്നും പുതിയ നാണം.

വേനല്‍ മഴനനഞ്ഞുണരുന്ന ഭൂമിക്ക്-
പുതുമണ്ണിന്‍ മണമൂറും വശ്യഭാവം.
മധുമത്തനായ് മണ്ണില്‍ പിച്ചനടക്കുന്ന-
മനസ്സിനോ സംഗീത സാദ്രഭാവം.

മുറിക്കിച്ചുവപ്പിച്ചുകതിരുകള്‍ നുള്ളുന്ന-
തത്തമ്മപ്പെണ്ണിനു കൂടൊരുക്കാന്‍,
മധുസ്നേഹമുറയും നെഞ്ചിലിനിയും-
മതിവരുവോളം തൂവലുണ്ടോ? .....

(വര്‍ക്കല ഹനി)